ഇരിട്ടി: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാരും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും ജനങ്ങളും ഏകോപനത്തോടെ നടത്തിയ ഇടപെടലുകൾ ഫലപ്രദമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മഴക്കെടുതിയെ തുടർന്ന് ആകെ 4,80,614 വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്. ഇതിൽ 92 ശതമാനവും വളരെ വേഗത്തിൽ പുനഃസ്ഥാപിച്ചതായും ഇനി 35,118 കണക്ഷനുകൾ മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളതെന്നും മന്ത്രി ഇരിട്ടിയിലെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. 2,892 ട്രാൻസ്ഫോമറുകൾക്ക് തകരാറുണ്ടായി.
വെള്ളം ഇറങ്ങിയതിനെത്തുടർന്ന് ഇതിൽ 2,600 ട്രാൻസ്ഫോമറുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ചാർജ് ചെയ്തിട്ടുണ്ട്. 1,872 വൈദ്യുതി തൂണുകൾക്കും നാശനഷ്ടമുണ്ടായതായും അവ അതിവേഗം പുനഃസ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മേഖലയിൽ ഏറ്റവും വലിയ നാശനഷ്ടം പത്തനംതിട്ട ജില്ലയിലും തുടർന്ന് കണ്ണൂർ ജില്ലയിലുമാണുണ്ടായത്. കണ്ണൂരിൽ ശ്രീകണ്ഠപുരം സർക്കിളിലെ ചെറുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ഇരിട്ടി സർക്കിളിലെ മലയോര മേഖലകളെയും കൂടുതലായി ബാധിച്ചു.
ഈ മേഖലകളിൽ വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് നിലവിൽ 42.5 ശതമാനമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇത് 73 ശതമാനമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വീടുകളുടെ നാശനഷ്ടം: മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രി
ഇരിട്ടി: മഴക്കെടുതിയിൽ തകർന്ന വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി സണ്ണി ജോസഫ്. 2018-ലെ പ്രളയകാലത്തേതിന് സമാനമായ രീതിയിൽ കരിക്കോട്ടക്കരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണ്ണിടിഞ്ഞ് വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ച സാഹചര്യമാണ്. ഇത്തരം വീടുകളും പൂർണ നാശനഷ്ട വിഭാഗത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തകർന്ന പാലങ്ങൾ എത്രയും വേഗം പുനർനിർമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പുഴകളിൽ മണ്ണടിഞ്ഞ് ഒഴുക്ക് തടസപ്പെടുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും ഇത് അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.